2009-06-26

സംഗീത ചക്രവര്‍ത്തിക്കു ആദരാഞ്ജലികള്‍..



രാവിലെ ടി വി യില്‍ ഈ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.. ഞാന്‍ ഒരു ജാക്ക്സണ്‍ ആരാധകന്‍ ഒന്നുമല്ല.. പക്ഷെ.. കഴിഞ്ഞ് ആഴ്ചയാണു ഞന്‍ എന്റെ ഒരു സുഹ്രുത്തിനോട് കളിയായി “ഇയാള്‍ ചത്തില്ലേടാ‍.. ” എന്നു ചോദിച്ചതു.. ഒരു കടുത്ത എം ജെ ആരാധകന്‍ ആയ അയാള്‍ അതിനു എന്നെ തല്ലിയില്ല എന്നെയുള്ളു.. പണ്ട് സുര ലഹരി തലക്ക് പിടിക്കുംബോ ഇംഗ്ലീഷ് ഗാനങ്ങള്‍ നിര്‍ത്താതെ ആലപിക്കുകയും എം ജെ യുടെ ചിത്രങ്ങളില്‍ ഉമ്മ വക്കുകയും വരെ ചെയ്യുന്ന ഒരു കടുത്ത ആരാധകന്‍....


ഒരു തിരിച്ചുവരവിനായുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെ ആണ് ഈ നിര്യാണം. പാടാന്‍ ബാക്കി വച്ച ഒരു ഈണം ആ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം.. ഒരു പക്ഷെ ഇതു വരെ പാടിയതിലും മികച്ച ഒന്ന്..


പകരം വക്കാനില്ലാത്ത ഒരു പാടു പാട്ടുകളും അവയിലൂടെ ഒരു പിടിയിലധികം റെക്കോര്‍ടുകളുമായി എം ജെ ഇനിയും ജീവിക്കും ഒരു പാടു കാലം...

2009-06-08

തിരിച്ചുപോക്ക്..

“ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം”

ഒരു തിരിച്ചു പോക്കു അഗ്രഹിക്കാത്തവര്‍ ഉണ്ടോ. ഉണ്ടാവാം. പക്ഷേ ഞാന്‍ ഇടക്കു ആഗ്രഹിക്കാറുണ്ട്. ഞാന്‍ പഠിച്ച ആ സ്കൂളില്‍ ഒരു ദിവസം കൂടി നിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു. അതി രാവിലെ തുടങ്ങുന്ന പി റ്റി യും. ഭക്ഷണത്തിനായി മെസ്സ് ഹാളിലെക്ക്ക്കുള്ള ഓട്ടവും. വെള്ളം പിടിക്കാനുള്ള വരിയും. ഷൂ പോളിഷ് ചെയ്തില്ല. ബെല്‍റ്റിന്റെ ബക്കിള്‍ ഷൈന്‍ ചെയ്തില്ല എന്നും പരഞ്ഞു സീനിയഴ്സും സാറന്മാരും ഉരുട്ടുന്നതും, എത്ര ഉരുണ്ടാലും ഒട്ടും ക്ഷീണമില്ലാതെ വൈകുന്നേരം കളിക്കുന്നതും. എല്ലാ ക്ഷീണവും കൂടി സ്റ്റഡി റ്റൈമില്‍ ഉറങ്ങി തീര്‍ക്കുന്നതും. ബങ്ക് ചെയ്തു സിനിമക്കു പോകുന്നതു, കഴക്കൂട്ടം ശ്യാമളയില്‍ നിന്നുള്ള പോറോട്ടയും ബീഫ് ചില്ലിയും. അങ്ങനെ ഒരു പാടു ഓറ്മകള്‍. ഇതെല്ലാം നഷ്ടമായിട്ടു ഇപ്പൊ ഏഴു കൊല്ലം കഴിയുന്നു.

എനിക്കിന്നും ഓറ്മയുണ്ട്. 12 ക്ലാസ്സിന്റെ പരീക്ഷ എല്ലാം കഴിഞ്ഞു. എല്ലാവരുടെയും അടുത്ത് യാത്ര പറഞ്ഞിരങ്ങിയ ദിവസം. പിന്നെ എവിടെ ഒക്കെ വച്ചു ആരെ ഒക്കെ കാണാന്‍ പറ്റും എന്നൊന്നും അറിയാതെ ഉള്ള് ആ യാത്ര പറച്ചില്‍.
മെസ്സ് ഹാളിന്റെ മുന്നില്‍ വച്ചാണു പലരെയും കണ്ണീരോടെ യാത്ര ആക്കിയതു.

അതിനും ഒരു എഴു കൊല്ലം മുന്നെ ഞാന്‍ ആ വിദ്യാലയത്തിലേക്കു കയറിചെല്ലുന്നതും കരഞ്ഞു കൊണ്ടായിരുന്നു. ആദ്യമായി അമ്മയെ വിട്ടു നില്‍ക്കാന്‍ പോകുന്ന ഒരു 10 വയസ്സുകാരന്റെ കണ്ണുനീര്‍. അന്നും അതിനു സാക്ഷി ആയി ആ മെസ്സ് ഹാള്‍ അവിടെ തന്നെ ഉണ്ടാ‍യിരുന്നു. ഞാന്‍ ഇതെത്ര കണ്ടതാ.. എന്ന ഭാവവുമായി.

ഇവിടെ എല്ലാവരുടെയും മനസ്സില്‍ ഒരു വലിയ സ്ഥാനമുണ്ടാവും ഈ മെസ്സ് ഹാളിനു. ദിവസവും രാവിലെ വിളിച്ചുണര്‍ത്തുന്ന മണി അല്ലെങ്കില്‍ സൈറണ്, മൂന്നു നേരം മ്രുഷ്ടാന്ന ഭോജനം. പുതു പുത്തന്‍ പാട്ടുകള്‍ പാടി കേല്‍പ്പിക്കുന്ന മ്യുസിക് സിസ്റ്റം. എല്ലാ ബുധനാഴ്ചയും കിട്ടുന്ന പൂരിയും ബീഫും. പരീക്ഷാകാലത്ത് ഉറക്ക്ത്തെ പിടിച്ചു കിട്ടുന്ന കട്ടന്‍ ചാ‍യ. അങ്ങനെ എന്തെല്ലാം…

പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട പരേഡ് ഗ്രൌണ്ട്. എന്‍ സി സി യുടെ ആദ്യപാടങ്ങളായ ബായെമൂട്ടും ദൈനെമൂട്ടും(ഇതെന്തൂട്ട് മൂട്ടാണെന്നു അന്നു കുറെ വണ്ടരടിച്ചിട്ടിരുന്നിട്ടുണ്ട്) മുതല്‍ അവസാന പാസ്സിങ് ഔട്ട് പരേഡ് വരെ നീളുന്ന ഓര്‍മകള്‍.

മനോഹരമായ ഓഡിറ്റോരിയം. ആദ്യ ദിവസം കരഞ്ഞു കുളമാക്കിയ അസംബ്ലിയും, ഹൌസ് ഡേ കളും ആന്വല്‍ ഡേ. ഓരൊ മത്സരങ്ങള്‍. തുടങ്ങി ഒരുപാട് ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നുണ്ടവിടെ.

പിന്നേയും ഒരുപാടു സ്ഥലങ്ങള്‍.. ലാബുകള്‍, ലൈബ്രറി, ബങ്ക് ചെയ്യാന്‍ വേണ്ടി കണ്ടു പിടിച്ച കാട്ടു വഴികള്‍. ക്രോസ്സ് കണ്ട്രി ഓടിയ വഴികള്‍. എന്തെല്ലാം..

ഇപ്പൊ ഒരു തിരിച്ചു പോക്കു സാദ്യമല്ലെങ്കിലും ഞാന്‍ പോകുന്നു. ഞങ്ങളുടെ ആ പഴയ വിദ്യാലയത്തിലേക്കു. മനസ്സു നിറയെ മധുരിക്കുന്നതും കണ്ണീരിന്റെ ഉപ്പു കലര്‍ന്നതുമായ പല ഓറ്മകളുമായി. ഒരു ദിവസം എല്ലാം മറന്നു ആ പഴയ വിദ്യാര്‍ഥി ആയിരിക്കാന്‍ വേണ്ടി…

“പ്രിയ വിദ്യാലയമേ, എന്നെ ഞാനാക്കിയതില്‍ നിനക്കുള്ള പങ്ക് ചെറുതല്ലെന്നു മാത്രമല്ല വളരെ വലുതുമാണ്. ഒരു പാടു നന്ദി,…”